Saturday, March 7, 2009

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക

പോകുവതെങ്ങിനെ ഞാന്‍ നാളെ,
വന്നുഞാന്‍ ചേര്‍ന്നിട്ടില്ലിതേവരെ

നിര്‍ന്നിമേഷം നോക്കുക ഗാഢം:
തളിര്‍മരച്ചില്ലയിലൊരുപുതുകിളുന്തായും
എന്‍ പുതുനികുഞ്ജത്തില്‍ പാടാന്‍തുടങ്ങും
ചിതറും തൂവലെഴും ചെറുകിളിയായും
പൂവിന്നുള്ളിലെപ്പുഴുവായും
കല്ലില്‍ ഗോപ്യമാം രത്നമായും
ഓരോ നിമിഷവുംവരികയാണു ഞാന്‍

ചിരിതൂവാനും കരയാനും,
ഭയത്തിലമരാനും വീണ്ടുമാശയില്‍ തുടിക്കുവാനും
ഇപ്പോഴും വന്നുകൊണ്ടേയിരിക്കയാണു ഞാന്‍

സര്‍വ്വചരങ്ങള്‍തന്‍ ജനിമൃതിയാണെന്‍ ഹൃദയതാളം

ജലപ്പരപ്പില്‍പ്പിറന്നുവീഴുന്നൊരീയ്യലാണു ഞാന്‍
ഈയ്യലിന്മൃതിയായ് പറന്നിറങ്ങുന്ന പക്ഷിയും ഞാനത്രെ!

തെളിനീരില്‍ തുടിച്ചാമോദം വിഹരിക്കും തവള ഞാനാണു
അത്തവളയെനിരങ്കുശം ഭക്ഷിക്കും കൊച്ചുപാമ്പും ഞാനല്ലോ!

ചുള്ളിക്കമ്പുപോല്‍ എന്‍ കാലുകള്‍
ശുഷ്കമാത്രം ശരീരം ഞാന്‍ ഉഗാണ്ഡ തന്‍ ശിശു.
ഉഗാണ്ഡയില്‍ പ്രഹരായുധം വില്‍ക്കും വ്യാപാരിയായും ഞാന് വരും‍!

കടലില്‍ കൊച്ചുവഞ്ചിയില്‍ അഭയം
ആശിക്കും കൊച്ചുപെണ്ണു ഞാന്‍
കടല്‍വെള്ളത്തില്‍ മുക്കിഞാന്‍ കൊന്നു
മാനഭംഗത്തിന്നിരയെ, എന്നെത്തന്നെ.
ഒരു വ്യാഴവട്ടം മാത്രം ജീവിച്ചൊരാക്കൊച്ചുകീടാവിനെ
കാമത്തിരയില്‍ മുക്കിയ കടല്‍ക്കള്ളനും ഞാനാകുന്നു
അറിയാനും ആര്‍ദ്രമാകാനും കഴിയാത്തൊരീ
ഹൃദയമെന്റേതു മാത്രം സ്വന്തം.

അധികാരത്താല്‍ കരം തഴമ്പിച്ച ഞാന്‍
പൊളിറ്റ്ബ്യൂറൊ തന്നിലിന്നംഗം.
ഞങ്ങള്‍ക്കുകിട്ടേണ്ട വീടാക്കടം വീട്ടുവാന്‍
നിര്‍ബന്ധ ലേബര്‍ ക്യാമ്പില്‍ മരണത്തിലേക്കിഴയും
ശാപഗ്രസ്തനാം മനുഷ്യനുമാകുന്നു ഞാന്‍.

എന്നാമോദം വസന്തര്‍ത്തു പോലെ
ഭൂവിലെങ്ങും വിരിയിക്കും പുഷ്പങ്ങളെ, അത്രമേല്‍ സുഖദം
സപ്തസാഗരങ്ങളും നിറയ്ക്കും
അശ്രുപ്രവാഹമാണെന്‍ സന്താപം, അത്രയും അപരിമേയം.

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക
എന്റെയെല്ലാ ചിരിയും കരച്ചിലും കേള്‍ക്കട്ടെ ഞാനങ്ങിനെ
എന്റെ മോദവും താപവും അദ്വൈതമെന്നു ഞാനറിയട്ടെയങ്ങിനെ

സദയം എന്‍ നേരായ‍പേര്‍ ചൊല്ലി വിളിയ്ക്കുക
ഉണരുമാറാകട്ടെ ഞാന്‍, ദയാവായ്പിന്‍
ഹൃദയവാതായനം തുറക്കാന്‍ കഴിയട്ടെ.


*********************
ഇത് ടിക്-നോട്-ഹാന്‍ (Thich Nhat Hanh) എന്ന ബുദ്ധഭിക്ഷുവിന്റെ Please call me by my true names എന്ന കവിതയുടെ ഒരു സ്വതന്ത്ര തര്‍ജ്ജമയാണു. അദ്ദേഹത്തിന്റേതു ഒരു വളരെ നല്ല കവിതയാണെന്നാണു എന്റെ പക്ഷം. അദ്ദേഹത്തിന്റെ മറ്റു കുറച്ചു കവിതകള്‍ ഇവിടെ
അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ ഇവിടെ.

Wednesday, March 4, 2009

പ്രണയപരാജിതന്റെ കൂട്ടുകാരി

ഞാന്‍ കാതറൈന്‍
പ്രണയം പകുത്തവള്‍, പ്രിയന്റെ കാമിനി
മരുഭൂമിയില്‍ പെയ്ത മഞ്ഞുപോല്‍,
കടലില്‍ വീണ മഴത്തുള്ളിയായ്‍,
ദീപത്തില്‍ നിറയും നല്ലെണ്ണപോലെ
പരാജയത്തില്‍ രുചിച്ച കയ്പായി
ഞാനുണ്ടായിരുന്നു കൂടെ, ഇപ്പോഴില്ലെങ്കിലും.

മഞ്ഞായി ഞാന്‍ വീണതവനെ പുല്‍കുവാന്‍ മാത്രം
കാത്തിരിപ്പില്‍ തപിക്കുന്ന ലോഹമായിരുന്നു അവന്‍.
കപ്പല്‍ച്ചേതം വന്നവനു ദാഹജലമാകാന്‍
കടലോളം ഞാന്‍ ഒഴുകിവന്നു.
കഷ്ടം, വരണ്ട മുഖത്തൊരു തുള്ളി-
ക്കണ്ണീരായി മാത്രം ഞാന്‍ തീറ്ന്നു.

പ്രണയജ്വാലയ്ക്കു
സ്നേഹമായ് ഞാന്‍ നിറഞ്ഞിരുന്നു.
വിശപ്പടങ്ങിയാല്‍ മറപ്പതൊന്നാണീ പ്രണയം
എന്നറിഞ്ഞു.
പടയില്‍ത്തോല്‍ക്കവേ, കയ്ച്ച രുചിയായിരുന്നു ഞാന്‍.
പാവമെന്‍ പ്രിയന്‍
പ്രണയത്തിലാണേറ്റം തോറ്റതും മൂറിഞ്ഞതും.

ഉണ്ടായിരുന്നു ഞാന്‍ കൂടെ, എന്നും,
ഇപ്പൊഴില്ലെങ്കിലും എങ്ങും.

Friday, December 19, 2008

ഏകാന്തത :: ഫൈസ്

സായന്തനം വന്നു വീഴവേ
ചിരപരിചിതനാമെന്‍ സഖാവിനെപ്പോല്‍,
സാമോദം സോമരസം പകര്‍ന്നീടുവാന്‍
വിരുന്നെനിക്കെത്തിയിന്നേകാന്തത.

കാത്തിരിപ്പൂ ഞങ്ങളിരുവരും
നല്‍ത്തിങ്കളുദിക്കുവാന്‍
ഓരോ നിഴലിലും നിലാവു നിന്‍ ലാവണ്യ-
ത്തിരി തെളിപ്പതു കാണുവാനായ്‌.

ഇതു ഫൈസിന്റ്റെ തന്ഹായി എന്ന കവിത.
ഫൈസിനെ കുറിച്ചു കൂടുതല്‍ ഇവിടെ. അദ്ദേഹത്തിന്റ്റെ കവിതകള്‍ ഇവിടെ.

Wednesday, December 17, 2008

ഞാന്‍ അതോ ഇതോ (ഒന്നായ നിന്നെയിഹ രണ്ടെന്നു...)

അവര്‍ പറഞ്ഞു, ഞാനേറെ മാറിയിട്ടുണ്ടെന്നു
എനിയ്ക്കു തോന്നുന്നില്ല.
ചുണ്ടില്‍ പറ്റിയ മുലപ്പാലിന്റ്റെ മണം മാറുമോ
അച്ഛന്‍ പകുത്തുതന്ന തലമുടിയില്‍പ്പതിഞ്ഞ
വിരലുകളുടെ പതുപതുപ്പു മാറുമോ
ദൈവം വരച്ചതു മാറുമോ
ഒരുണ്ണിയായ്ഞാന്‍ മുത്തിയ ചെമ്പകപ്പൂവിന്‍നറുമണം
മൂക്കിലുള്ളതെന്നെങ്കിലും മാറുമോ
മനസ്സില്‍പ്പതിഞ്ഞോരെന്‍ ഉണ്ണിമായച്ചേച്ചിതന്‍ മുഖം
മായാതെ മാറാതെയുള്ളിലിന്നും.

മാറിയതെന്മുഖത്തു കാലം വരച്ച മീശയാണു
കണക്കുപുസ്തകം ചികയുമ്പോള്‍ കൊഴിയുന്ന മുടിയാണു
ആഘോഷങ്ങളിലെ കോഴിയും മദ്യവും വലുതാക്കുന്ന
വയറിന്റ്റെ ചുറ്റളവാണു.
ഓരോ ബന്ദിനും കാണുന്ന നീലപ്പടങ്ങള്‍
കന്മഷം കലറ്ത്തുന്നൊരാച്ചിന്തയാണു.
നേതാവു ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങള്‍
ഏറ്റുചൊല്ലുന്നൊരാ നാവാണു.
മാറിയതു നടന്നുതീറ്ത്ത വഴികളാണു.
കാറില്‍പ്പോകുമ്പോള്‍
ചെളിയില്‍ വീഴാതിരിക്കാന്‍ റോഡില്‍ നടക്കുന്നവനെ
തെണ്ടിയെന്നു വിളിയ്ക്കുന്ന മനസ്സാണു.

ഇല്ല ഞാന്‍ മാറിയില്ല, ഞാന്‍ മാറിയിട്ടേയില്ല.
ഞാനല്ല മാറിയതു.
മാറിയതു ഞാനാണു, ഞാന്‍ മാത്രമാണു.
സുഹൃത്തേ,
അതാണോ ഞാന്‍? ഇതാണോ?

Monday, December 15, 2008

പറയുക, എന്താണെങ്കിലും

പറയുകയെന്തെങ്കിലും പ്രിയസഖി,
പ്രണയം ചുവപ്പിച്ച നിന്‍ ചുണ്ടുകളിപ്പൊഴും
സ്വതന്ത്രങ്ങള്‍ തന്നെയല്ലയോ!

പറയുകയെന്തെങ്കിലും
കോമളപദാവലീസമ്പുഷ്ടമായൊരാ ജിഹ്വ
ഇന്നിപ്പൊഴും നിന്റ്റേതു തന്നെസ്സഖി.

കോമളം അംഗലാവണ്യമിപ്പൊഴും നിന്‍ സ്വന്തം
മുഴങ്ങട്ടെ നിന്‍ സ്വരം,
നിന്‍ ജീവിതം നിനക്കു സ്വന്തമാണിപ്പൊഴും.

ആലയില്‍ ചുവക്കുന്ന ലോഹവും
തിളയ്ക്കുന്ന ജ്വാലയും കണ്ടുവോ?
ബന്ധനമൊക്കെയും തകറ്ന്നുതുടങ്ങുന്നു.

പറയുകയെന്തെങ്കിലും,
നശ്വര ശരീരത്തിന്നവസാനത്തിന്‍ മുന്‍പിലുള്ളൊരീ
നിമിഷങ്ങള്‍ ധാരാളമാണെന്‍ സഖേ.

സത്യമിപ്പൊഴും നിത്യജീവനാണു‍
അതിനാല്‍ പറയുക
പറയേണ്ടൊരാ‍ നിന്‍ വാക്കുകള്‍

*****
ഇത് ഫൈസിന്റ്റെ ‘ബോല്‘‍ എന്ന കവിത വായിച്ചപ്പോള്‍, അതിന്റ്റെ ഒരു തോന്ന്യവാസം തര്‍ജ്ജമയാണു. അദ്ദേഹത്തിന്റ്റേതു വിപ്ലവം നിറഞ്ഞ വരികളാണെന്നു തോന്നുന്നു. ഞാനതില്‍ വേറുതെ വിഷം ചേര്‍ത്തു.
ഫൈസിനെ കുറിച്ചു കൂടുതല്‍ ഇവിടെ.
അദ്ദേഹത്തിന്റ്റെ കവിതകള്‍ ഇവിടെ.

Saturday, December 13, 2008

നീ മാത്രം അറിയേണ്ടത്

ഇതു നിനക്കായി മാത്രം പിറക്കുന്ന ഗീതം
നീ മാത്രം അറിയേണ്ടോരെന് ജാതകം
രാവിതുരുകിത്തീരുന്നതിന്മുന്പ്
ചേക്കേറുവാന് നീ വരുന്നതിന്നും മുന്പ്
പറയട്ടെ പലതുമെന്നോമലെ കേള്ക്ക നീ

പ്രിയമെഴും പത്നിയെന് ചാരത്തു തന്നെയായ്
സുസ്മിതം ഗാഢ നിദ്രയില്‍ കഴിയവേ,
സാധ്വി തന്‍ മോഹനസ്വപ്നത്തില്‍ ഞങ്ങള്‍
സന്തോഷമായ് കളിയാടിനടക്കവേ
വരുന്നുവോ നീ വീണ്ടും എന്നിലേക്കായ്?

കാണുന്നുവോ നീ അവള്‍ തന്നാലിംഗനം
ഗാഢമെന്‍ ജീവനെക്കാക്കുന്ന ബാന്ധവം
സ്വാമി തന്‍ വിശ്വാസം വരിച്ചിവളുറങ്ങുന്നു
ഞാനോ, വിലാപം ഭയന്നുണറ്ന്നുഴറുന്നു
പ്രിയപ്പെട്ടവളേ,
വരേണമോ വീണ്ടും നിനക്കെന്‍ സമക്ഷത്തില്‍?
കല്പിത പ്രണയകഥയിലെ റാണിയായ് വാഴുവാന്‍

വയ്യ നിന്‍ ഓറ്മകള്‍ വീണ്ടുമാവാഹിക്കുവാന്‍
വയ്യ വീണ്ടുമെനിക്കൊരു പെന്ഡുലമാകുവാന്‍
നീയെത്രമേല്‍ പ്രിയങ്കരിയാണെനിക്കെന്നാലും
തിരിഞ്ഞേപോകുക, ഞാന്‍ നിനക്കന്യന്‍
ഇത്രമേല്‍ കഠിനം മര്‍ത്യജീവിതം ചിലപ്പൊഴീ
നിരാസവും കൂടി സഹിക്ക നാം

ദൈവമേ ദൈവമേ വിഭജിക്കൊല്ല നീയെന്നെ
പ്രിയമാതാവിനോടെന്നപോല്‍
ചേറ്ക്കനീയെന്നെയെന്‍ ജീവിതസഖിയോടും.

Friday, December 12, 2008

പൊട്ട ഭര്ത്താവിന്റെ പ്രാര്ത്ഥന

ഗംഗയായെന്നും ഒഴുകുക നീ സഖീ
പ്രണയ ഗംഗയില് മുങ്ങി നിവരട്ടെ നിന് പ്രിയന്

ചമയങ്ങളെല്ലാം അഴിക്കട്ടെ, നിന്നില്
കഴുകട്ടെ ഞാനെന്റെ പാപങ്ങള് നിത്യവും

നിത്യവും നിന്നില് കുളിക്കുന്നു ഞാന്, വീണ്ടും
സത്യം മറന്നോരോ വഴികളിലലയുന്നു

പാപങ്ങള് വര്ഷങ്ങളായ് വന്നു വീഴുന്നു
വഴികളെല്ലാം വളരെ വിജനമാവുന്നു സഖി

വഴുതുന്നിടത്തെല്ലാം വീഴുന്നു ഞാന്
ചെളിയില് പുതയുന്നിതെന് ദേഹം, ദേഹിയും കുടെ.

വീണ്ടുമെത്തി ഞാന് നില്ക്കുന്നു നിന് മുന്നില് സഖി,
സ്വകാര്യ സമ്പാദ്യമെല്ലാം കഴുകിക്കളയുവാന്

ചമയങ്ങളെല്ലാം അഴിക്കുന്നു
നഗ്നനായ് വീണ്ടും ഞാന് നിന്നിലെക്കിറങ്ങുന്നു

നീന്നെയുണര്താതെ ശ്വാസം ഒതുക്കി ഞാന് മുങ്ങവേ,
ഗംഗേ നീയെന്നെ നിവരാതെ നോക്കുക

പുണരുക നീയെന്നെ, എകാന്തമാം നിന്
ആഴത്തിലെക്കെന്നെ നിര്ദ്ദയം താഴ്ത്തുക

പ്രിയ സഖി, നിന്നിലലിയട്ടെയീ ജന്മം
തീരട്ടെ ജന്മജന്മാന്തരപാപങ്ങള്

ഗംഗയായെന്നും ഒഴുകുക നീ സഖീ
നിന്നിലലിയുവാന് മാത്രമെന്
ജന്മങ്ങളേറെ ബാക്കിയാണിന്നും